This, too, is a dirty business. 

ജേർണലിസത്തിൽ പോസ്റ്റ് ഗ്രാജ്വറ്റും വിദേശ മാധ്യമങ്ങളിൽ വരെ ജോലി പരിചയമുള്ള ഒരു എഴുത്തുകാരൻ, മറ്റൊരു വിദേശ യൂണിവേഴ്സിറ്റിയിൽ പഠിച്ച ഒരു നടൻ, സംവിധായകൻ. ദശാബ്ദങ്ങളായി മലയാള സിനിമയുടെ താരമായി വിരാജിക്കുന്ന അഭിനയകലയുടെ തമ്പുരാൻ.. ഇത്രയും ലോകപരിചയവും വിദ്യാഭ്യാസമുള്ള ഇവർക്കൊന്നും ഒരു കഥയെഴുതുമ്പോൾ, ചിത്രീകരിക്കുമ്പോൾ, അഭിനയിക്കുമ്പോൾ അതു സ്വന്തം നാടിനും ജനത്തിനുമുണ്ടാക്കുന്ന വികാരങ്ങൾ അറിയുന്നില്ല എന്നു നാം ആദ്യം വിശ്വസിക്കണം! 

തികച്ചും പ്രകോപനമുണ്ടാക്കുന്ന തലത്തിൽ ഒരുവൻ തന്റെ വികലസ്വപ്നങ്ങളെ ഒരു സിനിമയായി സെൻസർ ബോർഡിന് മുൻപിൽ സമർപ്പിച്ചാൽ, അവിടെയുള്ള വൻപുലികളൊന്നും ഇതൊന്നും ശ്രദ്ധിക്കാതെ പോകും എന്നും നാം രണ്ടാമത് വിശ്വസിക്കണം!!

ടിസ്റ്റുകൾ അവിടെ തീരുന്നില്ല. പ്രീവ്യൂ പോലും നിർമാതാക്കൾ കാണാതെ നേരിട്ടു പടം റിലീസ് ചെയ്യുന്ന സംവിധായകൻ-ആദ്യം ഒരു മുൻ പാർട്ടിസെക്രട്ടറി പുത്രൻ പരിഹാസചുവയിൽ സിനിമയെക്കുറിച്ചു കമന്റ്റിടുന്നു-മറുപടിയെന്നോണം അതിന്റെ എതിർപക്ഷത്തിന്റെ പ്രതികരണങ്ങൾ-അളറിഞ്ഞു കളിക്കാൻ വെല്ലുവിളിക്കുന്ന മറ്റൊരു സ്ത്രീശബ്‌ദം-രാഷ്ട്രീയക്കാരുടെ ഇടപെടലുകൾ-അകിടിലും ചോര കുടിക്കുന്ന പതിവു മാധ്യമചർച്ചകൾ -വരി വരിയായി ലേഖനമെഴുത്തുകാർ-നടന്റെ ഖേദപ്രകടനം-റീ എഡിറ്റിംഗ്- അവധി ദിനത്തിലെ സെൻസർ ബോർഡ് മീറ്റിംഗ്-  ഇവയെല്ലാം യാദൃശ്ചികമായി സംഭവിച്ചതെന്ന മട്ടിൽ നമ്മൾ വീണ്ടും കണ്ണടച്ചു വിശ്വസിക്കണം!!!

പൊതുവെ സെൻസിറ്റീവായ ഇന്ത്യൻ സമൂഹത്തിൽ, ഒരിക്കൽ അടച്ചുവെച്ചൊരു വർഗീയ ഭൂതത്തെ തുറന്നുവിട്ടൊരു കുളം കലക്കിനൊടുവിൽ അഞ്ചു ദിനം കൊണ്ടു 200 കോടി കളക്ഷൻ!! ലോകത്തു ഏതു ബിസിനസ്‌ ആണ്‌ ഈ നേട്ടം കൊണ്ടുവരിക? (വിവാദങ്ങളില്ലാതെ തന്നെ വിജയം നേടാൻ കഴിവുള്ള മൂല്യം ആ സിനിമക്കുണ്ട് എന്നതു വേറെ വസ്തുത) അടുത്ത പത്തു ദിനം പിന്നിടുമ്പോൾ, പുതിയൊരു പച്ചമാംസത്തിനു പിന്നാലെ മാധ്യമചെന്നായ്ക്കളും ജനവും ഓടുമ്പോൾ, മേല്പറഞ്ഞ തിരശീലയുടെ പുറത്തുള്ള നടന്മാർക്കെല്ലാം അവരവരുടെ കമ്മീഷൻ നൽകിയാലും പോക്കറ്റിൽ ലാഭം തന്നെ!!… ഒരു രാജ്യത്തിൻറെ ദുരവസ്ഥ! 

അടുത്ത തലമുറക്കെങ്കിലും അനുഭവിക്കാൻ മണ്ണിൽ പണിയെടുക്കുന്ന കർഷകനും, ജീവിക്കുന്ന രാഷ്ട്രത്തെക്കുറിച്ചോ പൗരധർമത്തെക്കുറിച്ചോ സ്കൂളിൽ പഠിച്ചില്ലെങ്കിലും തുറന്നു കിടക്കുന്നൊരു വാട്ടർ ടാപ് സ്വപ്രേരണയോടെ അടച്ചുവയ്ക്കുന്ന ഒരു നാടോടി പയ്യനും, കഷ്ടപ്പെടുന്ന കൂലിപ്പണിക്കാരനും, മിഡിൽക്ലാസുകാരനും, മണലാരണ്യത്തിൽ കുടുംബത്തെ വേർപിരിഞ്ഞു വിയർപ്പുതുള്ളികളാൽ ജീവിതം കെട്ടിപ്പെടുക്കുന്നവനുമെല്ലാം  ഇതിനേക്കാൾ രാജ്യസ്നേഹവും, അവർ കഴിക്കുന്ന ഭക്ഷണത്തിനും അവരുടെ ജീവിതത്തിനും ഈ കള്ളപ്പരിഷകളെക്കാൾ അന്തസ്സും അഭിമാനവുമുണ്ടെന്നു മാത്രം കുറിക്കട്ടെ…

ജയ് ഹിന്ദ്.

CATEGORIES

Uncategorized

No responses yet

Leave a Reply

Your email address will not be published. Required fields are marked *